ആലപ്പുഴ: സി.പി.മ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരന്റെ നിലപാടുകളെച്ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം തുടരുന്നു. പാർട്ടി അംഗത്വം പുതുക്കില്ലെന്ന ഉറച്ച നിലപാടിൽ സുധാകരൻ തുടരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്.(G Sudhakaran stands firm, Will the Chief Minister meet him?)
രാവിലെ 09:30ന് പുന്നപ്ര കാർമൽ പോളിടെക്‌നിക് കോളേജ് മൈതാനത്ത് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ ഇറങ്ങും. രാവിലെ 10:00ന് നവീകരിച്ച എ.സി. റോഡിന്റെ ഉദ്ഘാടനം മങ്കൊമ്പിൽ നിർവഹിക്കും. രാവിലെ 11:30ന് പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
മന്ത്രി പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രിയോടൊപ്പം ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്. പെരുമ്പളം പാലം ഉദ്ഘാടനത്തിന് ജി. സുധാകരന് ക്ഷണമുണ്ടെങ്കിലും, കാലിന് പരിക്കേറ്റതിനാലുള്ള വിശ്രമം ചൂണ്ടിക്കാട്ടി അദ്ദേഹം ചടങ്ങിൽ നിന്ന് വിട്ടുനിന്നേക്കും. എന്നാൽ, ഉദ്ഘാടന പരിപാടികൾക്കിടെ മുഖ്യമന്ത്രി സുധാകരനെ നേരിട്ട് കണ്ട് സംസാരിക്കുമോ എന്നതാണ് പാർട്ടി പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

