കാഠ്മണ്ഡു: നേപ്പാളിലെ സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കും ജെൻസി പ്രക്ഷോഭത്തിനും ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി അധികാരത്തിലേക്ക് നീങ്ങുന്നു. ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള ആർഎസ്പി നിലവിൽ 62 മണ്ഡലങ്ങളിൽ ലീഡ് ചെയ്തുകൊണ്ട് എതിരാളികളെ ബഹുദൂരം പിന്നിലാക്കി.(Nepal elections, RSP makes huge strides)
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 5 സീറ്റുകളിൽ മാത്രമാണ് ലീഡ് നേടാനായത്. ഗഗൻ താപ നയിക്കുന്ന പാർട്ടി 4 സീറ്റുകളുമായി മൂന്നാം സ്ഥാനത്താണ്. മുൻ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ ‘പ്രചണ്ഡ’ നയിക്കുന്ന പാർട്ടി 2 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു.
രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ബാലേന്ദ്ര ഷായുടെ മുന്നേറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. കവി, റാപ്പർ, എൻജിനീയർ എന്നീ നിലകളിൽ പ്രശസ്തനായ ബാലേന്ദ്ര ഷാ, നേപ്പാളിലെ യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവാണ്.

