കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക കണക്കുകളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ ഉള്ളതായി ഓഡിറ്റർ ഹൈക്കോടതിയെ അറിയിച്ചു. കണക്കുകളിലെ അവ്യക്തത പരിഹരിക്കാൻ എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് ആരാഞ്ഞ കോടതി, പത്തു ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഓഡിറ്ററോട് നിർദ്ദേശിച്ചു.(Global Ayyappa Sangamam, Auditor finds discrepancies in figures)
അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകൾ ഹൈക്കോടതി നേരിട്ട് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ. കണക്കുകൾ തയ്യാറാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ വിജയൻ അസോസിയേറ്റിനെ കേസിൽ കക്ഷി ചേർത്ത കോടതി, വ്യാഴാഴ്ച എല്ലാ രേഖകളുമായി നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ചടങ്ങ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കൃത്യമായ കണക്ക് അവതരിപ്പിക്കാൻ വൈകുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. നേരത്തെ സമർപ്പിച്ച കണക്കുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. കണക്കുകൾ പരിശോധിക്കാൻ ബോർഡ് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നെങ്കിലും കോടതിയിൽ കൃത്യമായ റിപ്പോർട്ട് നൽകാൻ സാധിച്ചിട്ടില്ല. ആവശ്യപ്പെട്ട രേഖകൾ നൽകാൻ ദേവസ്വം ബോർഡ് തയ്യാറായില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു.

