ടെഹ്‌റാൻ: ഇറാനിലെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും സംയുക്തമായി അതിശക്തമായ ആക്രമണ പരമ്പര ആരംഭിച്ചു. ഇറാന്റെ പ്രത്യാക്രമണ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. നിലവിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1100 കവിഞ്ഞതായും അയ്യായിരത്തിലധികം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.(US-Israeli alliance launches new series of attacks on Iran)
ഇറാന്റെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങളും മിസൈൽ നിർമ്മാണ യൂണിറ്റുകളും ഡ്രോൺ താവളങ്ങളും തകർക്കുന്നതിലാണ് സഖ്യകക്ഷികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലെബനാനിലെ ഹിസ്ബുല്ല താവളങ്ങൾക്ക് നേരെയും ഇസ്രയേൽ കനത്ത ആക്രമണം തുടരുകയാണ്. ഗൾഫ് മേഖലയിലേക്കുള്ള ഇറാന്റെ മിസൈൽ-ഡ്രോൺ പ്രയോഗം തുടരുന്നു. സൗദിയിലെ അൽ ഖർജിൽ മൂന്ന് ഡ്രോണുകൾ കൂടി പ്രതിരോധ സേന തകർത്തു. സാഹചര്യം വിലയിരുത്താൻ സൗദി അറേബ്യ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുമായി ചർച്ച നടത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖത്തറിലെ അമേരിക്കൻ എംബസി പരിസരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
യുദ്ധസാഹചര്യത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടു. ഇതോടെ യുദ്ധമുഖത്ത് കൂടുതൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ ട്രംപിന് സാധിക്കും.

