ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു.(Iran takes full control of the Strait of Hormuz)
ഇറാൻ തീരത്തുനിന്ന് 650 കിലോമീറ്റർ അകലെ വെച്ചാണ് യുഎസ് കപ്പലിന് നേരെ മിസൈൽ തൊടുത്തതെന്ന് ഇറാൻ വൃത്തങ്ങൾ അറിയിച്ചു. അമേരിക്ക ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മേഖലയിൽ യുഎസ് യുദ്ധക്കപ്പലുകൾ അതീവ ജാഗ്രതയിലാണ്.
ഇറാൻ നാവികസേനയുടെ ‘ഐആർഐഎസ് ദെന’ എന്ന കപ്പൽ സ്ഫോടനത്തെത്തുടർന്ന് ശ്രീലങ്കൻ തീരത്തിന് സമീപം മുങ്ങി. കപ്പലിലുണ്ടായിരുന്ന 35 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രായേൽ ആക്രമണം തുടർന്നു. ബെയ്റൂട്ടിലുണ്ടായ സ്ഫോടനങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്ര ബുധനാഴ്ച വൈകുന്നേരം നടക്കാനിരിക്കെ, പുതിയ നേതാവിനെ തിരഞ്ഞെടുത്താൽ അവരെയും ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ ആവർത്തിച്ചു.

