കുവൈത്ത് സിറ്റി: ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കുവൈത്ത് സൈന്യത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കുവൈത്ത് നേവൽ സേനയിലെ രണ്ട് സൈനികർ വീരമൃത്യു വരിച്ചതായും 27 സൈനികർക്ക് പരിക്കേറ്റതായും മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ അറിയിച്ചു.(Middle Asian War, 2 Kuwait Naval soldiers martyred, 27 injured)
ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും കുവൈത്ത് പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തി തകർത്തു. പരിക്കേറ്റ 27 സൈനികരിൽ ഭൂരിഭാഗം പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രണ്ടുപേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
കുവൈത്ത് ആയുധസേന 24 മണിക്കൂറും അതീവ ജാഗ്രതയിലാണ്. അതിർത്തിയിലെയും ആകാശത്തെയും ഓരോ ചലനങ്ങളും സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങളിലും സ്ഥിരീകരിക്കാത്ത വീഡിയോകളിലും വിശ്വസിക്കരുതെന്ന് പ്രതിരോധ മന്ത്രാലയം കർശന നിർദ്ദേശം നൽകി. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കുക. യുദ്ധസാഹചര്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നത് നിയമവിരുദ്ധമാണ്. ദേശീയ ഉത്തരവാദിത്തം പാലിച്ച് എല്ലാവരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും വക്താവ് അഭ്യർത്ഥിച്ചു.

