ബഹറൈച്ച്: ഉത്തർപ്രദേശിലെ ബഹറൈച്ചിൽ ഭൂമി വിറ്റ പണത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 30-കാരനായ യുവാവ് സ്വന്തം കുടുംബത്തിലെ നാല് പേരെ അതിക്രൂരമായി കൊലപ്പെടുത്തി (UP Man Kills Four Family Members). ബസന്ത്പൂർ രുദൽ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. നിരങ്കർ എന്ന യുവാവാണ് തന്റെ മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
ഭൂമിയും ആഭരണങ്ങളും വിറ്റുകിട്ടിയ പണം നൽകുന്നതിനെച്ചൊല്ലി നിരങ്കർ പിതാവുമായി വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ യുവാവ് കോടാലിയെടുത്ത് കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പിതാവ് ബദ്‌ലു റാം (60), മാതാവ് സഞ്ജു ദേവി (56), സഹോദരി പാർവതി (42), മുത്തശ്ശി ശീതള (80) എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ജ്യേഷ്ഠൻ ഗുരുദേവിനെയും പ്രതി വധിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു.
കൊലപാതകത്തിന് ശേഷം പ്രതി സ്വയം ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. നിലവിൽ ഗുരുതരാവസ്ഥയിലായ പ്രതിയെ ലഖ്‌നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് രക്തം പുരണ്ട കോടാലി പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ദുർഗ്ഗാ പ്രസാദ് തിവാരി അറിയിച്ചു.

