മാഡ്രിഡ്: ഇറാനെതിരായ സൈനിക നീക്കത്തിന് തങ്ങളുടെ വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സ്പെയിനിന്റെ കർശന നിലപാടിനെത്തുടർന്ന് യുഎസ് യുദ്ധവിമാനങ്ങൾ രാജ്യം വിട്ടു. സ്പെയിനിന്റെ പരമാധികാരത്തിലുള്ള റോട്ട, മൊറോൺ താവളങ്ങളിൽ നിന്ന് 15 ഓളം വിമാനങ്ങളാണ് പിൻവാങ്ങിയത്. ഈ വിമാനങ്ങൾ ജർമ്മനിയിലെ യുഎസ് വ്യോമത്താവളമായ റാംസ്റ്റീനിലേക്ക് മാറ്റിയതായാണ് വിവരം.(Airbases will not be given for attacks on Iran, US fighter jets leave Spain)
ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച സ്പെയിൻ വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ അൽബാരെസ്, തങ്ങളുടെ സൈനിക താവളങ്ങൾ ഇത്തരം ആക്രമണങ്ങൾക്കായി വിട്ടുനൽകില്ലെന്ന് പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് വിരുദ്ധമായോ ഉഭയകക്ഷി കരാറുകൾക്ക് പുറത്തോ ഉള്ള ഒരു പ്രവർത്തനത്തിനും സ്പെയിൻ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Airbases will not be given for attacks on Iran, US fighter jets leave Spain)
മേഖലയിലെ മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്പെയിൻ എടുത്ത ഈ നിലപാട് അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്. തുടക്കത്തിൽ ബ്രിട്ടനും വിസമ്മതം അറിയിച്ചിരുന്നെങ്കിലും, ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ ‘കൂട്ടായ പ്രതിരോധം’ എന്ന നിലയിൽ അവർ നിലപാട് മാറ്റിയിരുന്നു. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ എതിർക്കുമ്പോഴും, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള സൈനിക ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സ്പെയിൻ. മൊറോൺ വ്യോമത്താവളത്തിൽ നിന്ന് മടങ്ങിയവയിൽ ഭൂരിഭാഗവും ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന KC-135 സ്ട്രാറ്റോടാങ്കർ വിമാനങ്ങളാണ്. ഇവയ്ക്ക് പുറമെ റോട്ട നാവിക താവളത്തിൽ നിന്ന് മറ്റ് ചില വിമാനങ്ങളും ദക്ഷിണ ഫ്രാൻസ് ലക്ഷ്യമാക്കി പറന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ സൂചിപ്പിക്കുന്നു.

