കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.(Former Union Minister KP Unnikrishnan passes away)
ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന അദ്ദേഹം വടകര മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറ് തവണ ലോക്സഭയിലെത്തി ചരിത്രം സൃഷ്ടിച്ച നേതാവാണ്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ് മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു കെ.പി. ഉണ്ണികൃഷ്ണൻ.
ഈ കാലയളവിൽ നേടിയ രാഷ്ട്രീയ നിരീക്ഷണ പാടവം അദ്ദേഹത്തിന്റെ പിൽക്കാല പാർലമെന്ററി ജീവിതത്തിന് വലിയ മുതൽക്കൂട്ടായി.1970-കളിൽ കോൺഗ്രസിൽ സജീവമായ അദ്ദേഹം, 1978-ലെ പാർട്ടി പിളർപ്പിനെത്തുടർന്ന് കോൺഗ്രസ് (യു) വിഭാഗത്തിനൊപ്പം നിലയുറപ്പിച്ചു. 1979-80: എ.ഐ.സി.സി (യു) ജനറൽ സെക്രട്ടറി, 1980: എ.ഐ.സി.സി (എസ്) ജനറൽ സെക്രട്ടറി, പിന്നാലെ 1993ൽ മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി.

