ദോഹ: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന സൈനിക നടപടി മൂന്നാം ദിവസവും തുടരുന്നു. ഇതിനിടെ കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനമായ എഫ്-15 തകർന്നു വീണത് വലിയ ചർച്ചയായിട്ടുണ്ട്. വിമാനം തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെട്ടു.(US F-15 fighter jet crashes in Kuwait, Iran says it was shot down)
എഫ്-15 വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തകർന്ന വിമാനം അമേരിക്കയുടേതാണോ അതോ ഇസ്രായേലിന്റേതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനായി പുറത്തെത്തിയതായാണ് വിവരം.
തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിമാനം തകർക്കുകയായിരുന്നുവെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ, സാങ്കേതിക തകരാറാണോ അതോ ആക്രമണമാണോ എന്ന് യുഎസ് കേന്ദ്രങ്ങൾ വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് രാജ്യത്തെ സ്വാധീനശക്തിയുള്ള നേതാവ് അലി ലാറിജാനി വ്യക്തമാക്കി.
മധ്യസ്ഥർ വഴി ഇറാൻ ചർച്ചയ്ക്ക് ശ്രമിക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി കൂടിയായ അദ്ദേഹം എക്സിലൂടെ അറിയിച്ചു. ഡൊണാൾഡ് ട്രംപിന്റെ ‘വികലമായ നയങ്ങൾ’ പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിട്ടുവെന്നും ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയം ഇപ്പോൾ ‘ഇസ്രായേൽ ഫസ്റ്റ്’ ആയി മാറിയെന്നും ലാറിജാനി കുറ്റപ്പെടുത്തി. ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കും ആണവ നിലയങ്ങൾക്കും നേരെ യുഎസ്-ഇസ്രായേൽ സഖ്യം ആക്രമണം കടുപ്പിക്കുകയാണ്.

