ഇസ്‌ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനിലുടനീളം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കടുത്ത സംഘർഷത്തിലേക്ക് നീങ്ങുന്നു. കറാച്ചിയിലും ലാഹോറിലും നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ ഇതുവരെ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരണസംഖ്യ 32 കടന്നതായി പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. 200-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Khamenei’s assassination, violent protests in Pakistan, death toll rises to 22)
കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരെ നടന്ന ആക്രമണമാണ് സംഘർഷം ഇത്രയധികം വഷളാക്കിയത്. ഖമനെയിയുടെ ചിത്രങ്ങളുമായി എത്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാർ കോൺസുലേറ്റിന്റെ ബാരിക്കേഡുകൾ തകർത്ത് അകത്തുകയറാൻ ശ്രമിച്ചു. ജനാലകൾ അടിച്ചുതകർക്കുകയും കല്ലേറ് നടത്തുകയും ചെയ്ത ജനക്കൂട്ടത്തിന് നേരെ കോൺസുലേറ്റിനുള്ളിലെ സുരക്ഷാഭടന്മാർ വെടിയുതിർത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. യുഎൻ ഓഫീസുകൾക്ക് നേരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലാഹോർ, കറാച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പ്രതിഷേധക്കാർ തെരുവുകൾ കൈയടക്കിയിരിക്കുകയാണ്. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സംഘർഷം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട പൊലീസിനോട് സർക്കാർ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ക്രമസമാധാനം നിലനിർത്താൻ കൂടുതൽ അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചേക്കും. അമേരിക്കൻ വിരുദ്ധ വികാരം പാകിസ്ഥാനിൽ ആളിപ്പടരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. യുഎസ് പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.

