ന്യൂഡൽഹി: സിയാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സിയാൽ നൽകിയ ഹർജി ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. ഇതോടെ സിയാലിന്റെ പ്രവർത്തനങ്ങൾ വിവരാവകാശ നിയമപ്രകാരം അറിയാൻ സാധിക്കും.(CIAL is Public Authority, Supreme Court upholds High Court verdict)
2019 ജൂൺ 20-ന് സിയാൽ ബോർഡ് മീറ്റിംഗിന്റെ അജണ്ടയും മിനിറ്റ്സും ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ വിവരങ്ങൾ നൽകണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. തങ്ങൾ ഒരു പബ്ലിക് അതോറിറ്റിയല്ലെന്നും അതിനാൽ വിവരാവകാശ നിയമം ബാധകമല്ലെന്നുമായിരുന്നു സിയാലിന്റെ നിലപാട്.
സിയാലിന്റെ വാദം തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സിയാൽ ഒരു പബ്ലിക് അതോറിറ്റിയാണെന്ന് വിധിച്ചു. സിയാലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരായെങ്കിലും ഹൈക്കോടതിയുടെ കണ്ടെത്തലുകൾ ശരിയാണെന്ന് സുപ്രീം കോടതി വിലയിരുത്തി ഹർജി തള്ളുകയായിരുന്നു.

