ആലപ്പുഴ: അയ്യപ്പസ്വാമിയുടെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സൂര്യോദയം മുതൽ രാത്രി ഹരിവരാസനം പാടുന്നത് വരെ ദീപം തെളിയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചെങ്ങന്നൂരിൽ ബി.ജെ.പി സംഘടിപ്പിച്ച ‘വിശ്വാസ ജനസഭ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.(We should light lamps in homes on April 1st, Suresh Gopi urges Ayyappa devotees)
തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഏപ്രിൽ ഒന്നിന് ‘അയ്യൻ ജന്മ ജ്യോതി’ തെളിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിന്റെ പ്രഭ പോലെ തെളിഞ്ഞു നിൽക്കണം. വിശ്വാസികളെ നശിപ്പിക്കാൻ മുതിരുന്നവർക്കുള്ള ചിതയൊരുക്കുന്ന അഗ്നിയാണെന്ന് വിളിച്ചു പറയാൻ നമുക്ക് സാധിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും അയ്യന് മുകളിലല്ലെന്ന് അവർ തിരിച്ചറിയണമെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ അയ്യപ്പ വിശ്വാസം 2014-ൽ നരേന്ദ്ര മോദിയെ കണ്ടതിന് ശേഷം ഉണ്ടായതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1973-ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ ആദ്യമായി ശബരിമലയിൽ പോയത്. 50-ൽ അധികം തവണ മല ചവിട്ടിയ ‘പെരിയ സ്വാമി’ അല്ലെങ്കിലും താൻ അയ്യപ്പന്റെ ‘അൻപ് സ്വാമി’ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പൻ തനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

