ന്യൂഡൽഹി: പശ്ചിമ ബംഗാൾ വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേർ പുറത്തായ സംഭവത്തിൽ ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ച് സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 70 ലക്ഷം പേരിൽ രേഖകൾ ഹാജരാക്കുന്ന എല്ലാവരുടെയും അപേക്ഷകൾ വീണ്ടും പരിശോധിക്കാൻ കോടതി ഉത്തരവിട്ടു.(Not a single deserving person should be left out without reason, Supreme Court intervenes in West Bengal’s SIR)
അർഹനായ ഒരാൾ പോലും പട്ടികയിൽ നിന്ന് അകാരണമായി പുറത്താകരുത് എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതി നേരിട്ട് ഇടപെട്ടത്.
വോട്ടർപട്ടിക പരിശോധനയ്ക്കായി എല്ലാ ജില്ലകളിലും ജുഡീഷ്യൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ള സിവിൽ ജഡ്ജിമാരെ ഇതിനായി നിയോഗിക്കാൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി അനുമതി നൽകി. പരിശോധന വേഗത്തിലാക്കാൻ ആവശ്യമാണെങ്കിൽ ഝാർഖണ്ഡ്, ഒഡീഷ, ബീഹാർ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ ജഡ്ജിമാരുടെ സേവനവും തേടാം.
സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിച്ചാലും, പരിശോധനയിൽ ശരിയായ രേഖകളുണ്ടെന്ന് തെളിയുന്നവരെ പിന്നീട് പട്ടികയിൽ ഉൾപ്പെടുത്തണം. എസ്.ഐ.ആർ പട്ടിക നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കരുത് എന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.

