തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ ബിജെപി ‘അയ്യപ്പജ്യോതി’ തെളിച്ചു (Rajeev Chandrasekhar BJP Kerala). നാടിന്റെ വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വർണം കൊള്ളയടിക്കപ്പെട്ട് ആറുമാസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കഴിഞ്ഞിട്ടില്ല. കേസ് എത്രയും വേഗം സിബിഐയെ ഏൽപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ജനശ്രദ്ധ തിരിക്കാനാണ് ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത്. വിശ്വാസ സംരക്ഷണത്തിനായി സമരം ചെയ്തവർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതേസമയം , ഭരണപക്ഷവും പ്രതിപക്ഷവും സഭയ്ക്കകത്തും പുറത്തും തന്ത്രിയെ അപമാനിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ, വി.എൻ. വാസവൻ തുടങ്ങിയവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും തന്ത്രിയെ 41 ദിവസം ജയിലിലിട്ടത് ഹിന്ദു പുരോഹിതനായതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
Story Summary: BJP State President Rajeev Chandrasekhar inaugurated the ‘Ayyappa Jyothi’ protest in front of Cliff House, demanding a CBI probe into the Sabarimala gold theft case. Former Union Minister V. Muraleedharan criticized the government for arresting the Sabarimala Tantri while allegedly shielding political leaders.

