വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ, വിദേശരാജ്യങ്ങൾക്ക് കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വ്യാപാര കരാറുകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾക്ക് മുൻപത്തേക്കാൾ ഉയർന്ന തീരുവ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.(If countries play under the cover of the Supreme Court ruling, they will face even greater consequences, says Trump)
1977-ലെ ‘ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട്’ ഉപയോഗിച്ച് തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് 6-3 ഭൂരിപക്ഷത്തിൽ കോടതി വിധിച്ചു. നികുതി ചുമത്താനുള്ള അധികാരം കോൺഗ്രസിനാണെന്നും, അടിയന്തരാവസ്ഥയുടെ പേരിൽ പ്രസിഡന്റിന് ഇത് ഏകപക്ഷീയമായി നടപ്പിലാക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വ്യക്തമാക്കി.
കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രംപ് തന്റെ പുതിയ നീക്കം പ്രഖ്യാപിച്ചു. 1974-ലെ ട്രേഡ് ആക്ട് പ്രകാരം എല്ലാ വിദേശ ഉൽപ്പന്നങ്ങൾക്കും 10 ശതമാനം ആഗോള തീരുവ ചുമത്തി പുതിയ ഉത്തരവിട്ടു. കോടതി വിധിയെ ‘രാജ്യവിരുദ്ധം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, തൊട്ടടുത്ത ദിവസം തന്നെ ഈ തീരുവ 15 ശതമാനമായി ഉയർത്തി.

