കോഴിക്കോട്: വലിയങ്ങാടിയിൽ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരണപ്പെട്ടത്. ഇതോടെ വലിയങ്ങാടിയിൽ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു.(Building slab collapse accident in Kozhikode, Death toll rises to three)
ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. ഇവർ ലോഡിങ് തൊഴിലാളികളാണ്. ഗോഡൗണിൽ സാധനങ്ങൾ ഇറക്കിയ ശേഷം വിശ്രമിക്കാനായി ഇരിക്കുമ്പോഴാണ് സൺഷെയ്ഡ് തകർന്നു വീണത്. കൂടെയുണ്ടായിരുന്ന ഏഴ് പേരിൽ രണ്ട് പേർ ഓടി മാറിയെങ്കിലും ബാക്കി അഞ്ച് പേർക്ക് മേൽ സ്ലാബ് പതിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ വലിയങ്ങാടിയിലെ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചു. ഇതോടെ ചരക്ക് നീക്കം പൂർണ്ണമായും തടസ്സപ്പെടും. ബിജെപി പ്രവർത്തകർ കോഴിക്കോട് കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മേയറുടെ ചേംബറിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് ബിജെപി നേതാക്കൾ കോർപ്പറേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഇവർ ആരോപിച്ചു. 1977-ൽ നിർമ്മിച്ച, 50 വർഷത്തോളം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലായിട്ടും ആളുകളെ ഒഴിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. 2024-ൽ പുതിയ കെട്ടിടത്തിനായി ഡി.പി.ആർ തയ്യാറാക്കിയിട്ടും പഴയ കെട്ടിടത്തിൽ മാസങ്ങൾക്ക് മുൻപ് പുതിയ സ്ഥാപനത്തിന് ലൈസൻസ് നൽകിയത് അഴിമതിയാണെന്ന് ഇവർ കുറ്റപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും പരിക്കേറ്റവരുടെ ചികിത്സാ ചെലവും കോർപ്പറേഷൻ ഏറ്റെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അപകടം നടന്ന സ്ഥലം സന്ദർശിച്ച മേയർ, കെട്ടിടത്തിലേക്ക് ഇനി ആരെയും പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

