പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ആരാധനായലയങ്ങള്‍ക്കും സമീപം മാംസം, മത്സ്യം എന്നിവ വില്‍ക്കുന്നത് നിരോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ശുചിത്വം നിലനിര്‍ത്തുന്നതിന്റെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ അറിയിച്ചു.(Bihar government to ban sale of fish and meat near schools and places of worship)
മതസ്ഥാപനങ്ങള്‍ക്കും തിരക്കേറിയ പൊതുഇടങ്ങള്‍ക്കും സമീപം മത്സ്യവും മാംസവും തുറന്നുവെച്ചു വില്‍ക്കുന്നത് കര്‍ശനമായി നിരോധിക്കും. കുട്ടികള്‍ക്കിടയിലെ അക്രമ പ്രവണതകള്‍ തടയുക, മികച്ച ആരോഗ്യം ഉറപ്പാക്കുക എന്നിവയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഉദ്ദേശമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷണരീതികളോട് സർക്കാരിന് എതിർപ്പില്ലെന്നും എന്നാൽ സാമൂഹികമായ ഇടപെടലുകളിലും വൃത്തി പാലിക്കുന്നതിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുന്നില്ലെന്നും പരിസ്ഥിതി മലിനമാകുന്നില്ലെന്നും ഉറപ്പാക്കാൻ കര്‍ശന നടപടികള്‍ സ്വീകരിക്കും. അതേസമയം, സംസ്ഥാനത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം എളുപ്പമാക്കുന്നതിന് സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ എക്‌സില്‍ കുറിച്ചു.

