ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ബാഫ്‌റ്റയിൽ (BAFTA) ആറ് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ഡാർക്ക് കോമഡി ചിത്രം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ (One Battle After Another Wins Best Film BAFTA). മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളിലെല്ലാം ചിത്രം നേട്ടമുണ്ടാക്കി. ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ നടന്ന ചടങ്ങിൽ വില്യം രാജകുമാരനും കേറ്റ് മിഡിൽടണും വിശിഷ്ടാതിഥികളായിരുന്നു.
മികച്ച ചിത്രം, സംവിധായകൻ എന്നിവയ്ക്ക് പുറമെ മികച്ച അവലംബിത തിരക്കഥ, സിനിമാറ്റോഗ്രഫി, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലും ചിത്രം പുരസ്‌കാരം നേടി. ചിത്രത്തിലെ അഭിനയത്തിന് സീൻ പെൻ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ലിയോനാർഡോ ഡികാപ്രിയോ ഉൾപ്പെടെയുള്ള പ്രമുഖരെ പിന്തള്ളി ‘ഐ സ്വയർ’ (I Swear) എന്ന ചിത്രത്തിലെ പ്രകടനത്തിന് റോബർട്ട് അരാമയോ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് ചടങ്ങിലെ വലിയ സർപ്രൈസായി. ടൂറെറ്റ് സിൻഡ്രോം എന്ന രോഗാവസ്ഥയോട് പോരാടിയ ജോൺ ഡേവിഡ്‌സണെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്.
മികച്ച നടിക്കുള്ള പുരസ്‌കാരം ‘ഹാംനെറ്റ്’ (Hamnet) എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെസ്സി ബക്ലി സ്വന്തമാക്കി. വില്യം ഷേക്സ്പിയറുടെ ഭാര്യ ആഗ്നസിനെയാണ് ജെസ്സി ഈ സിനിമയിൽ അവതരിപ്പിച്ചത്. റയാൻ കൂഗ്ലർ സംവിധാനം ചെയ്ത ‘സിന്നേഴ്സ്’ (Sinners) എന്ന ചിത്രം മികച്ച ഒറിജിനൽ തിരക്കഥ, സഹനടി (വുമി മൊസാകു), മികച്ച പശ്ചാത്തല സംഗീതം എന്നീ പുരസ്‌കാരങ്ങൾ നേടി. ‘ഹാംനെറ്റ്’ മികച്ച ബ്രിട്ടീഷ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പ്രധാന പുരസ്‌കാരങ്ങൾ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ കൊണ്ടുപോവുകയായിരുന്നു. അലൻ കമ്മിംഗ് ആയിരുന്നു ചടങ്ങിന്റെ അവതാരകൻ.
Summary: Dark comedy ‘One Battle After Another’ dominated the 2026 BAFTA Film Awards, winning six trophies including Best Film and Best Director for Paul Thomas Anderson.

