ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി ഭിന്നത രൂക്ഷമാകുന്നു. സഖ്യകക്ഷികളുടെ സീറ്റുകൾ വെട്ടിക്കുറച്ച് പരമാവധി ഇടങ്ങളിൽ സ്വന്തം ചിഹ്നത്തിൽ മത്സരിക്കാനാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കം.(Seat sharing in Tamil Nadu has hit a snag, DMK takes a firm stand)
മുന്നണിയിലെ പ്രമുഖ കക്ഷിയായ വിടുതലൈ ചിരുതൈഗൽ കക്ഷിക്ക് ഒഴികെ മറ്റൊരു പാർട്ടിക്കും അധിക സീറ്റുകൾ നൽകേണ്ടതില്ലെന്നാണ് ഡിഎംകെ നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ തവണ നൽകിയ സീറ്റുകളേക്കാൾ കൂടുതൽ ഇക്കുറി നൽകാനാവില്ലെന്ന് ഡിഎംകെ കടുത്ത നിലപാട് സ്വീകരിച്ചു കഴിഞ്ഞു. 40 സീറ്റുകൾ വേണമെന്ന കോൺഗ്രസ് ആവശ്യത്തിന് ഇത് വലിയ തിരിച്ചടിയാണ്.
നിലവിലുള്ള മൂന്ന് സീറ്റുകളിൽ നിന്ന് ഒന്ന് കുറച്ച് രണ്ട് സീറ്റുകൾ മാത്രം മുസ്ലീം ലീഗിന് നൽകാനാണ് ഡിഎംകെ ആലോചിക്കുന്നത്. ഇത്തവണ രണ്ട് പുതിയ പാർട്ടികൾ കൂടി മുന്നണിയുടെ ഭാഗമായിട്ടുണ്ട്. അവർക്കായി പത്തിലധികം സീറ്റുകൾ നീക്കിവെക്കേണ്ടി വരുന്നത് നിലവിലെ സഖ്യകക്ഷികളുടെ വിഹിതം കുറയാൻ കാരണമാകും.

