തിരുവനന്തപുരം: സ്കൂൾ കുട്ടികളിൽ വായനാശീലം കുറയുന്ന പശ്ചാത്തലത്തിൽ, വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ കേരള സർക്കാർ ഒരുങ്ങുന്നു (V Sivankutty). പത്ത് മാർക്ക് വീതം നൽകാനുള്ള നിർദ്ദേശമാണ് പരിഗണനയിലുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ‘വായനയുടെ വസന്തം’ പദ്ധതിയുടെ ഭാഗമായി ലൈബ്രറികളിൽ പുസ്തകങ്ങൾ എത്തിച്ചിട്ടും കുട്ടികൾ വായനയിൽ താല്പര്യം കാണിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം.
വായനയെ ഒരു പാഠ്യേതര പ്രവർത്തനമായി പരിഗണിച്ച് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകാനാണ് പ്രാഥമിക തീരുമാനം. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് അനുവാദം ലഭിച്ചാൽ അടുത്ത അക്കാദമിക് വർഷം മുതൽ (2026-27) ഇത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ‘വായനയുടെ വസന്തം’ പദ്ധതി വഴി 24 കോടി രൂപയുടെ പുസ്തകങ്ങൾ സ്കൂളുകളിൽ നൽകിയിട്ടുണ്ട്. എന്നാൽ ലൈബ്രറികൾ കുട്ടികൾ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്ന് മന്ത്രി നിരീക്ഷിച്ചു.
മാധ്യമപ്രവർത്തകർ, എഴുത്തുകാർ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ ചർച്ചകളുടെയും അവർ സമർപ്പിച്ച റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഈ പ്രോജക്ട് തയ്യാറാക്കുന്നത്. പുസ്തകങ്ങൾ വാങ്ങിക്കൂട്ടുക മാത്രമല്ല, അവ കുട്ടികൾ വായിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വായനയിലെ മികവ് എങ്ങനെ അളക്കും എന്നതിനെക്കുറിച്ചുള്ള മാനദണ്ഡങ്ങൾ വരും ദിവസങ്ങളിൽ വകുപ്പ് വ്യക്തമാക്കും.
Story Summary:
Kerala Education Minister V. Sivankutty announced that the government is considering awarding 10 grace marks to students to encourage reading habits. The project, aimed at reviving school libraries, is expected to be implemented starting next academic year after consultations with the Chief Minister.

