വാഷിംഗ്ടൺ: ഇറാനുമായുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ മുന്നിൽക്കണ്ട് പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക താവളങ്ങളിൽ അമേരിക്ക വൻതോതിൽ അഴിച്ചുപണി ആരംഭിച്ചു. ഖത്തർ, ബഹ്‌റൈൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ താവളങ്ങളിൽ നിന്ന് സൈനികരെയും യുദ്ധസാമഗ്രികളെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് ചെയ്തു.(War trumpets in the West Asia, America moves against Iran, Major renovation of bases)
ഖത്തറിലെ അൽ ഉദൈദ് താവളത്തിൽ നിന്ന് നൂറുകണക്കിന് സൈനികരെ രഹസ്യ ദൗത്യങ്ങൾക്കായി മാറ്റി. ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലെ താവളങ്ങളിലും സമാനമായ സ്ഥാനചലനങ്ങൾ നടക്കുന്നുണ്ട്. ഇറാന്റെ മിസൈൽ പ്രഹരശേഷി ഭയന്ന് മേഖലയിലുണ്ടായിരുന്ന രണ്ട് യുഎസ് വിമാനവാഹിനിക്കപ്പലുകളെ ഇറാന്റെ അതിർത്തിയിൽ നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് നീക്കി.
മേഖലയിലുള്ള 40,000-ഓളം വരുന്ന യുഎസ് സൈനികർക്ക് ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ എത്തിക്കുന്നുണ്ട്. ഇറാന്റെ ഹ്രസ്വ-മധ്യദൂര മിസൈൽ സംഭരണശാലകൾ, ആണവ നിലയങ്ങൾ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം എന്നിവ ലക്ഷ്യമിട്ടായിരിക്കും അമേരിക്കൻ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെഹ്‌റാനിൽ ഭരണകൂട മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായും സൂചനയുണ്ട്.
അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ പശ്ചിമേഷ്യയിലുടനീളമുള്ള എല്ലാ യുഎസ് താവളങ്ങളും തങ്ങളുടെ ലക്ഷ്യമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. 2025 ജൂണിൽ നടന്നതുപോലെ മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള ഒരു ആക്രമണമായിരിക്കില്ല ഇത്. അപ്രതീക്ഷിതവും ശക്തവുമായ തിരിച്ചടിയായിരിക്കും ഉണ്ടാകുക എന്നും ഇവർ പറയുന്നു.

