ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതി വിലയിരുത്തി. എന്നാൽ, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജെ ഷാഹിദയെ പ്രതിചേർക്കാനാണ് പോലീസ് തീരുമാനം.(Medical malpractice at Vandanam, Investigation committee finds that the doctor was not at fault)
ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങൾ എല്ലാം കൃത്യമാണെന്ന് സ്ക്രബ് നഴ്സ് ഉറപ്പുനൽകിയ ശേഷമാണ് തുന്നൽ ഇട്ടത്. നഴ്സിനോട് ഡോക്ടർ ഇക്കാര്യം ചോദിച്ചിരുന്നു. ഉഷയുടെ ശസ്ത്രക്രിയയ്ക്കിടെ തന്നെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് കൂടി ജോലി ചെയ്യേണ്ടി വന്നുവെന്ന് നഴ്സ് വ്യക്തമാക്കി.
ജീവനക്കാരുടെ കുറവും പ്രോട്ടോക്കോൾ പാലിക്കാൻ കഴിയാത്തതുമാണ് വീഴ്ചയ്ക്ക് കാരണമായതെന്നാണ് സമിതിയുടെ റിപ്പോർട്ട്. അന്വേഷണ സമിതി തയ്യാറാക്കിയ ഈ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന് കൈമാറും. ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയായതിനാൽ അവരെ കേസിൽ പ്രതിചേർക്കാനാണ് പോലീസിന്റെ നീക്കം.
ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്ന ഒൻപത് പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കേസിൽ ശാസ്ത്രീയ തെളിവുകൾക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഡിഎംഒയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. പുറത്തെടുത്ത 7 സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുന്നത് കേസിലെ പ്രധാന തെളിവാകും. വയറ്റിൽ നിന്നും കത്രിക നീക്കം ചെയ്തതിന് ശേഷം ഉഷ ജോസഫിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. അവർ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

