തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി റീത്ത് വെച്ച സംഭവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന് പരിധിയുണ്ടെന്നും ഇത്തരം വിരട്ടലുകൾ ഇടതുപക്ഷത്തിന് മുന്നിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.(Laying a wreath in Health minister’s house is extremely serious, says Minister V Sivankutty)
മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വയ്ക്കുന്നത് അതീവ ഗൗരവമുള്ള സംഭവമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിഞ്ഞുകൊണ്ട് നടത്തുന്ന സമരമാണിതെന്ന് വി. ശിവൻകുട്ടി ആരോപിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്താനോ വിരട്ടാനോ ഉള്ള നീക്കങ്ങൾ വിജയിക്കില്ല. അത്തരം ഭീഷണികളിൽ തോറ്റു കൊടുക്കുന്നവരല്ല ഇടതുപക്ഷ പ്രവർത്തകർ.
ആരോഗ്യ മേഖലയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചർച്ച ചെയ്യാവുന്നതാണ്. കേന്ദ്രസർക്കാർ പോലും അംഗീകരിച്ച മികച്ച പ്രവർത്തനങ്ങളാണ് കേരളത്തിലെ ആരോഗ്യരംഗത്ത് നടക്കുന്നത്. അതിനെതിരെ പുകമറ സൃഷ്ടിക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നത്. യൂത്ത് കോൺഗ്രസ് തങ്ങളുടെ ‘വിരട്ട്’ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് മന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയത്.

