തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസിന് ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടും വസതിയിൽ മതിയായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയില്ലെന്നാണ് കണ്ടെത്തൽ.(Youth Congress protest at Health Minister’s residence, Serious lapse by police)
പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, സംഭവം നടക്കുമ്പോൾ വെറും മൂന്ന് പൊലീസുകാർ മാത്രമാണ് മന്ത്രിയുടെ വീടിന് മുന്നിൽ ഉണ്ടായിരുന്നത്. സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയതിനെക്കുറിച്ച് കന്റോൺമെന്റ് എസിപിയോട് സിറ്റി പൊലീസ് കമ്മീഷണർ വിശദീകരണം തേടും.
പ്രതിഷേധം തുടങ്ങി 15 മിനിറ്റോളം കഴിഞ്ഞാണ് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയത്. അപ്പോഴേക്കും പ്രവർത്തകർ വസതിയുടെ ഉള്ളിൽ കടന്ന് റീത്ത് വെച്ചിരുന്നു. രാവിലെ ഏഴ് മണിയോടെ മന്ത്രി വസതിയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഏഴരയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസ് മാർച്ച്.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സംഘർഷം ഉണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാൻ അനുവദിക്കാതെ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്.

