വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസിന്റെ’ ആദ്യ യോഗം വാഷിംഗ്ടണിൽ നടന്നു. ഗാസയുടെ പുനർനിർമ്മാണത്തിനായി കഴിഞ്ഞ സെപ്റ്റംബറിൽ രൂപീകരിച്ച ഈ സംഘടന ഭാവിയിൽ ആഗോള സംഘർഷങ്ങൾ പരിഹരിക്കാനുള്ള പ്രധാന വേദിയാകുമെന്നും ഐക്യരാഷ്ട്രസഭയെക്കാൾ പ്രാധാന്യം ഇതിന് കൈവരുമെന്നും ട്രംപ് അവകാശപ്പെട്ടു.(Board of Peace will be more important forum than United Nations, says Trump)
യോഗത്തിൽ പങ്കെടുത്ത ലോകനേതാക്കളെ തന്റെ തനതായ ശൈലിയിൽ വിശേഷിപ്പിച്ചാണ് ട്രംപ് ശ്രദ്ധ പിടിച്ചുപറ്റിയത്. പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെനയെ ‘യങ് ഹാൻഡ്‌സം ഗയ്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇത്രയും സുന്ദരന്മാരായ യുവാക്കളെ തനിക്ക് ഇഷ്ടമല്ലെന്നും യുവതികളോടാണ് താൽപര്യമെന്നും തമാശ രൂപേണ പറഞ്ഞു. ഇന്തൊനേഷ്യൻ പ്രസിഡന്റിനെ ‘ഗൗരവക്കാരൻ’ എന്ന് വിളിച്ചാണ് അദ്ദേഹം പരിചയപ്പെടുത്തിയത്.
തന്റെ പ്രസംഗത്തിലുടനീളം ‘ബ്യൂട്ടിഫുൾ’ എന്ന വാക്ക് 14 തവണയാണ് ട്രംപ് ആവർത്തിച്ചത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഉൾപ്പെടെയുള്ള പ്രമുഖർ വേദിയിലുണ്ടായിരുന്നു. നയതന്ത്രത്തിൽ താൻ സ്വീകരിക്കുന്ന ‘താരിഫ് ഭീഷണി’ വിജയിക്കുന്നതായി ട്രംപ് അവകാശപ്പെട്ടു. ചില രാജ്യങ്ങളെ താരിഫ് ഭീഷണിയിലൂടെ എനിക്കിഷ്ടമുള്ള തീരുമാനങ്ങളിലേക്ക് നയിക്കാൻ സാധിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഇത്തരത്തിൽ അവസാനിപ്പിച്ചുവെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
എങ്കിലും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നപരിഹാരത്തിൽ ട്രംപ് നടത്തിയ ഈ അവകാശവാദം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുതിയ സംഘടന ഐക്യരാഷ്ട്രസഭയുടെ പ്രസക്തി ഇല്ലാതാക്കുമെന്ന് ഭയന്ന് പ്രധാന യുഎസ് സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു.

