തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയ ഭക്തരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിത്തുടങ്ങി. ആകെ സ്വർണം നൽകിയ 27 പേരിൽ 19 പേരുടെ മൊഴിയാണ് ഇതുവരെ എടുത്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക തിരക്കുകൾ കാരണം നിലവിൽ ഹാജരായിട്ടില്ല. ഈ മാസം 22-ന് ശേഷം മൊഴി നൽകാനുള്ള സമയം അറിയിക്കാമെന്ന് അദ്ദേഹം വിജിലൻസിനെ അറിയിച്ചു.(Sabarimala flagpole reconstruction, Vigilance records statements of 19 people)
സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരടക്കം നിരവധി പേർ ഇതിനോടകം മൊഴി നൽകിക്കഴിഞ്ഞു. ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരടക്കം മൊഴി നൽകി. കൊടിമര പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എ.എസ്.പി. കുറുപ്പിനെതിരെയാണ് പ്രധാന ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
സ്വർണം സ്വീകരിക്കേണ്ടത് എക്സിക്യൂട്ടീവ് ഓഫീസറാണെന്നിരിക്കെ, അഭിഭാഷക കമ്മീഷൻ നേരിട്ട് സ്വർണം കൈപ്പറ്റിയത് ചട്ടലംഘനമാണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. സംഭാവന നൽകിയവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പലയിടത്തും ‘ഒരു ഭക്തൻ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആകെ ലഭിച്ച 9573.01 ഗ്രാം സ്വർണ്ണത്തിൽ 9340.200 ഗ്രാം മാത്രമാണ് കൊടിമരത്തിൽ പൂശിയത്. ബാക്കി വന്ന സ്വർണ്ണത്തിന്റെ കാര്യത്തിൽ വ്യക്തതയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.



