മലപ്പുറം: പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ ലക്ഷദീപം ഉത്സവത്തിൽ പങ്കെടുത്തതും ക്ഷേത്രത്തിലെ മുഖ്യകാർമ്മികൻ മനോജ് എമ്പ്രാന്തിരിയുമായുള്ള ദീർഘകാലത്തെ സൗഹൃദവും വിവരിച്ച് കുറിപ്പിട്ട് കെ.ടി. ജലീൽ. വർഗീയത തൊട്ടുതീണ്ടാത്ത ഒരു ജനകീയ ക്ഷേത്രമായി പെരുമ്പറമ്പിനെ മാറ്റിയതിൽ എമ്പ്രാന്തിരിക്കുള്ള പങ്കിനെ ജലീൽ പ്രകീർത്തിച്ചു.(I lit all the lamp in the name of God, KT Jaleel on visiting temple)
ക്ഷേത്രത്തിലെ മുഖ്യകാർമ്മികനായ മനോജ് എമ്പ്രാന്തിരിയുമായി കഴിഞ്ഞ 15 വർഷമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ജലീൽ പറയുന്നു. കോൺഗ്രസ് അനുഭാവിയാണെങ്കിലും മതേതര നിലപാടുള്ള എമ്പ്രാന്തിരി ഇടതുപക്ഷത്തിന്റെ ‘രഹസ്യ കാമുകനാ’ണെന്നും ജലീൽ കുറിച്ചു. ആർക്കും വിലക്കില്ലാത്ത, പ്രവേശനത്തിന് ജാതിമത ഭേദമില്ലാത്ത പെരുമ്പറമ്പ് ക്ഷേത്രം ഒരു ‘മിനി ശബരിമല’യെപ്പോലെയാണെന്നും തീവ്രവാദ ചിന്താഗതിക്കാരിൽ നിന്ന് ക്ഷേത്രത്തെ മുക്തമാക്കിയത് എമ്പ്രാന്തിരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലക്ഷദീപം ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തിയ ജലീലിനെ പ്രധാന കവാടത്തിന് മുന്നിലെ വലിയ നിലവിളക്ക് തെളിക്കാൻ മനോജ് എമ്പ്രാന്തിരി ക്ഷണിച്ചു. ദൈവനാമത്തിൽ ആ തിരികൾ താൻ കത്തിച്ചുവെന്ന് ജലീൽ വ്യക്തമാക്കി. ക്ഷേത്ര മുറ്റത്ത് വിരിച്ച മാർബിൾ പാദങ്ങൾക്ക് ആശ്വാസമായതും, ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന ക്ഷേത്രത്തിന്റെ ഭംഗിയും കുറിപ്പിൽ അദ്ദേഹം വർണ്ണിക്കുന്നുണ്ട്.



