അമരാവതി: ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയിൽ തിങ്കളാഴ്ച മുതൽ കാണാതായ ഏഴ് വയസ്സുകാരിയെ അയൽവാസിയുടെ വീട്ടിലെ വീപ്പയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി (Andhra Pradesh Girl Murder). മദനപ്പള്ളിയിലെ നീരുഗട്ടുവാരി പള്ളിയിൽ താമസിക്കുന്ന നെയ്ത്തുതൊഴിലാളിയുടെ മകളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.
പ്രതിയായ കുലവർധൻ എന്ന യുവാവ് കുട്ടിയുമായി നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീടിനുള്ളിലെ വാട്ടർ ഡ്രമ്മിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പ്രതി ക്രൂരമായി പീഡിപ്പിച്ച ശേഷം മുക്കിക്കൊല്ലുകയായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും മുൻപും സ്ത്രീകളെ ശല്യം ചെയ്ത ചരിത്രമുള്ളയാളാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. മദനപ്പള്ളി-ചെന്നൈ ഹൈവേ നാട്ടുകാർ മണിക്കൂറുകളോളം ഉപരോധിച്ചു. പ്രതിയെ തങ്ങൾക്ക് വിട്ടുതരണമെന്നും വധശിക്ഷ നൽകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ആഭ്യന്തര മന്ത്രിയും പെൺകുട്ടിയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും കേസ് വിചാരണ ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
Summary: A 7-year-old girl who went missing in Andhra Pradesh’s Annamayya district was found murdered and hidden in a water drum at her neighbor’s house.



