കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിച്ചതോടെ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ഇടപെടലുകൾ പൂർത്തിയായതായി മകനും എ.പി. വിഭാഗം നേതാവുമായ അബ്ദുൽ ഹക്കീം അസ്ഹരി. ഇനി നിമിഷപ്രിയയുടെ മോചനത്തിനായുള്ള നടപടികൾ സ്വീകരിക്കേണ്ടത് നയതന്ത്ര തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഈ വിഷയം ചർച്ചയായതായും അസ്ഹരി സ്ഥിരീകരിച്ചു.(Nimisha Priya’s release case, Abdul Hakkim Azhari says the mission is over)
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതിൽ എ.പി. അബൂബക്കർ മുസ്ല്യാർ നടത്തിയ മധ്യസ്ഥശ്രമങ്ങൾ വലിയ ചർച്ചയായിരുന്നു. എന്നാൽ മോചനം എന്ന ലക്ഷ്യത്തിലേക്ക് ഇനിയും കടമ്പകളേറെയാണ്.
യെമനിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങൾ നയതന്ത്ര ഇടപെടലുകൾക്ക് പരിമിതി സൃഷ്ടിക്കുന്നുണ്ട്. നിമിഷപ്രിയയുടെ വിഷയത്തിൽ ഒരേസമയം പല സംഘടനകളും വ്യക്തികളും വ്യത്യസ്ത അവകാശവാദങ്ങളുമായി രംഗത്തുള്ളത് ആശയക്കുഴപ്പമുണ്ടാക്കുന്നു. നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയ നടപടിക്കെതിരെ കൊല്ലപ്പെട്ട തലാൽ അബ്ദുമഹദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി ശക്തമായ നിലപാടിലാണ്.



