തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങുന്നവർക്ക് കർശനമായ മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം (KC Venugopal). തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നവരെ പിന്നീട് മറ്റ് പദവികളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര നിരീക്ഷകർ പങ്കെടുത്ത പ്രചാരണ സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ജനവിധി എതിരാകുന്നവരെ മറ്റ് ബോർഡ്-കോർപ്പറേഷൻ പദവികളിലേക്കോ പാർട്ടി സ്ഥാനങ്ങളിലേക്കോ പരിഗണിക്കില്ല. ഇത് സ്ഥാനാർത്ഥികൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകാനാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റ് നൽകില്ല. ഇത്തരക്കാർക്കെതിരെ കർശനമായ പാർട്ടി നടപടിയുണ്ടാകും.
അർഹതയുണ്ടായിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അവസരം ലഭിക്കാത്തവർക്ക് ഇത്തവണ മുൻഗണന നൽകും. യുവാക്കൾക്കും പുതിയ മുഖങ്ങൾക്കും സീറ്റ് വിഭജനത്തിൽ പ്രാധാന്യം നൽകാനാണ് പാർട്ടിയുടെ തീരുമാനം. സ്ഥാനാർത്ഥി ആരായാലും പാർട്ടിയെ വിജയിപ്പിക്കാൻ എല്ലാവരും ഒരേ മനസ്സോടെ രംഗത്തിറങ്ങണം. സീറ്റിനായി അമിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനോ ഗ്രൂപ്പ് കളി നടത്തുന്നതിനോ അനുവദിക്കില്ല.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കാനും വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രം രംഗത്തിറക്കാനുമാണ് എഐസിസി ലക്ഷ്യമിടുന്നത്.



