തഞ്ചാവൂർ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പോരാട്ടമാണെന്നും നരേന്ദ്ര മോദി-അമിത് ഷാ രാഷ്ട്രീയം തമിഴ്നാട്ടിൽ വിജയിക്കില്ലെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin). തഞ്ചാവൂരിൽ ഡിഎംകെ യുവജനവിഭാഗം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സാമൂഹിക നീതിയും അനീതിയും തമ്മിലുള്ള യുദ്ധമാണെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ തമിഴ് ഭാഷയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഉദയനിധി പറഞ്ഞു.
മോദിയും അമിത് ഷായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിജയിച്ചേക്കാം, എന്നാൽ തമിഴ്നാട്ടിൽ അവരുടെ തന്ത്രങ്ങൾ നടപ്പില്ലെന്ന് അദ്ദേഹം പരിഹസിച്ചു. തമിഴ്നാടിന് ആവശ്യമായ ഫണ്ടുകൾ നൽകാൻ കേന്ദ്രം തയ്യാറല്ലെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് ബിജെപി നേതാക്കൾ സംസ്ഥാനത്തേക്ക് വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി-എഐഎഡിഎംകെ സഖ്യത്തെ രൂക്ഷമായി വിമർശിച്ച ഉദയനിധി, എടപ്പാടി പളനിസ്വാമിക്ക് കൗൺസിലർ ആകാനുള്ള യോഗ്യത പോലുമില്ലെന്ന് ആരോപിച്ചു. മോദിയുടെ ‘ഡബിൾ എഞ്ചിൻ സർക്കാർ’ വാഗ്ദാനത്തെയും അദ്ദേഹം പരിഹസിച്ചു.
തമിഴ്നാട്ടിലെ ബിജെപി സഖ്യത്തിന്റെ ടയറുകളെല്ലാം പഞ്ചറാണെന്നും പ്രവർത്തിക്കാത്ത എഞ്ചിനാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാൻ സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികൾ സഹായിക്കുമെന്നും തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായം 1000 രൂപയിൽ നിന്ന് 2000 രൂപയായി വർദ്ധിപ്പിക്കുമെന്നും ഉദയനിധി പ്രഖ്യാപിച്ചു. തമിഴ്നാട് ഒരിക്കലും ഡൽഹിക്ക് മുന്നിൽ തലകുനിക്കില്ലെന്ന് തെളിയിക്കണമെന്നും 200 മണ്ഡലങ്ങളിലും വിജയം നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം യുവജന വിഭാഗം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
Summary: Tamil Nadu Deputy CM Udhayanidhi Stalin declared the upcoming assembly elections a war between “Tamil Nadu and Delhi,” stating that PM Modi and Amit Shah’s politics won’t work in the state.



