പ്രയാഗ്‌രാജ്: വീടിന് സമീപം മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത 45-കാരനെ വിവാഹസംഘം തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലുള്ള നൈനി മേഖലയിൽ വ്യാഴാഴ്ച രാത്രിയാണ് നടുക്കുന്ന സംഭവം നടന്നത് (Prayagraj Murder). മഡൗക സ്വദേശിയായ രാജേഷ് നിഷാദാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മഡൗകയിലെ സഞ്ജയ് ഗസ്റ്റ് ഹൗസിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് തർക്കമുണ്ടായത്. വിവാഹ സംഘത്തിലെ ചിലർ രാജേഷിന്റെ വീടിന് സമീപം മൂത്രമൊഴിച്ചത് അദ്ദേഹം ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിൽ കലാശിക്കുകയും തുടർന്ന് പ്രതികൾ ഇരുമ്പ് വടികൾ ഉപയോഗിച്ച് രാജേഷിനെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിൽ പങ്കുള്ള പ്രധാന പ്രതി സുനിൽ കനോജിയ മൗ ജില്ലയിലെ പോലീസ് കോൺസ്റ്റബിളാണ്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇയാൾ എത്തിയത്. രാജേഷിന്റെ കുടുംബം നൽകിയ പരാതിയിൽ 12 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ആറുപേർ നിലവിൽ കസ്റ്റഡിയിലാണ്. ബാക്കിയുള്ള പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
Summary: A 45-year-old man was beaten to death in Prayagraj for objecting to wedding guests urinating near his house. Six people, including a police constable, have been arrested in connection with the murder.



