ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആവേശകരമായ ‘ഡബിൾ സൂപ്പർ ഓവർ’ മത്സരത്തിന് പിന്നാലെ അഫ്ഗാനിസ്ഥാൻ ടീമിന്റെ പെർഫോമൻസ് അനലിസ്റ്റ് കെ.സി. രാമ സുബ്രഹ്മണ്യത്തിന് ( KC Rama Subramanian) ഹൃദയാഘാതം സംഭവിച്ചു. ഡൽഹിയിലെ ഹോട്ടലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രിയാണ് രാമ സുബ്രഹ്മണ്യത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ അദ്ദേഹത്തിന് ‘മൈൽഡ് ഹാർട്ട് അറ്റാക്ക്’ ആണെന്ന് സ്ഥിരീകരിച്ചു. ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമാണെന്നും അദ്ദേഹം നിലവിൽ അപകടനില തരണം ചെയ്ത് നിരീക്ഷണത്തിലാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയുമായി നടന്ന അങ്ങേയറ്റം സമ്മർദ്ദം നിറഞ്ഞ മത്സരത്തിന് ശേഷമാണ് ഈ സംഭവം. രണ്ട് സൂപ്പർ ഓവർ വരെ നീണ്ട ആ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പൊരുതിത്തോറ്റിരുന്നു. ഈ മത്സരത്തിന്റെ വൈകാരികവും ശാരീരികവുമായ സമ്മർദ്ദം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചതാകാം എന്ന് കരുതപ്പെടുന്നു.
ക്യാപ്റ്റൻ റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ മുതിർന്ന താരങ്ങൾ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ബിസിസിഐയും ഐസിസിയും അഫ്ഗാനിസ്ഥാൻ ടീമിന് എല്ലാവിധ മെഡിക്കൽ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെന്നൈ സ്വദേശിയായ അദ്ദേഹം അഫ്ഗാനിസ്ഥാൻ ടീമിന്റെ തന്ത്രങ്ങൾ മെനയുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന വ്യക്തിയാണ്. ‘സ്പോർട്ടലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയാണ് അദ്ദേഹം.



