മുംബൈ: വിവാഹം കഴിക്കണമെന്ന സമ്മർദ്ദത്തെത്തുടർന്ന് കാമുകി സിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച യുവാവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി (Instagram Love Murder). മഹാരാഷ്ട്ര ഗോണ്ടിയ സ്വദേശിനിയായ സിയയുടെ മൃതദേഹം ഭോപ്പാലിലെ കമലാ നഗറിൽ സമീറിന്റെ വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ നിന്നാണ് കണ്ടെത്തിയത്.
ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് സിയയും സമീറും പരിചയപ്പെട്ടത്. സമീറിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുൻപ് സിയ തന്റെ വീടുപേക്ഷിച്ച് ഭോപ്പാലിലെത്തി.ഭാര്യയും രണ്ട് കുട്ടികളുമുള്ള സമീറിന്റെ വീട്ടിലായിരുന്നു സിയയുടെ താമസം. തന്നെ വിവാഹം കഴിക്കണമെന്ന സിയയുടെ ആവശ്യം വീട്ടിൽ നിരന്തരമായ വഴക്കുകൾക്ക് കാരണമായി. വിവാഹം കഴിക്കുന്നില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് സിയ ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറയുന്നു.
ഫെബ്രുവരി 9-ന് വൈകുന്നേരമുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ സമീർ സിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.
തെളിവ് നശിപ്പിക്കൽ: മൃതദേഹം ഒരു ഇരുമ്പ് പെട്ടിയിലാക്കി വീടിനടുത്തുള്ള സെപ്റ്റിക് ടാങ്കിൽ തള്ളി. ഇതിനായി സമീർ തന്റെ അമ്മയുടെയും സഹോദരന്റെയും സഹോദരിയുടെയും സഹായം തേടിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച സെപ്റ്റിക് ടാങ്കിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. ടാങ്കിനുള്ളിൽ പൊങ്ങിക്കിടന്ന ഇരുമ്പ് പെട്ടി തുറന്നപ്പോഴാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിലെ ടാറ്റൂ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത് സിയയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
സമീറിന്റെ അമ്മയെയും സഹോദരനെയും സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ മുഖ്യപ്രതി സമീറിനായി അയൽസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.



