കൊൽക്കത്ത : കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷില്ലോങ്ങിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി (Kolkata Airport). വിമാനത്തിനുള്ളിൽ നിന്ന് ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി സുരക്ഷാ പരിശോധനകൾ നടത്തി.
ശനിയാഴ്ച രാവിലെ 9:15-ന് കൊൽക്കത്തയിൽ നിന്ന് ഷില്ലോങ്ങിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6E 3074 വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. വിമാനത്തിൽ ബോർഡിംഗ് നടന്നുകൊണ്ടിരിക്കെയാണ് ഭീഷണി ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിലെ ശൗചാലയത്തിൽ നിന്നാണ് കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പ് വിമാന ജീവനക്കാർ കണ്ടെത്തിയത്. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഈ കുറിപ്പിലെ സന്ദേശം.
ഭീഷണി ശ്രദ്ധയിൽപ്പെട്ടയുടൻ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ബോംബ് സ്ക്വാഡും സിഐഎസ്എഫ് (CISF) ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തു.
ഭീഷണി സന്ദേശം എഴുതിയ വ്യക്തിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. യാത്രക്കാരുടെ വിവരങ്ങളും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണികൾ വർദ്ധിച്ചുവരുന്നത് അധികൃതർ ഗൗരവമായാണ് കാണുന്നത്.



