കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള വിവാദത്തിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ (VN Vasavan Devaswom Minister). കണക്കുകളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ മറുപടി പറയാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വരവ് ചെലവ് സംബന്ധിച്ച പൂർണ്ണമായ കണക്കുകൾ ബോർഡിന്റെ പക്കലാണുള്ളത്. അത് വ്യക്തമാക്കേണ്ടതും അവരാണ്. സർക്കാരിന് ഇക്കാര്യത്തിൽ നേരിട്ട് അധികണമില്ല. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി കൃത്യമാണ്. കോടതിയുടെ ഇടപെടലും നിർദ്ദേശങ്ങളും നിലനിൽക്കുന്ന വിഷയമാണിത്.
ദേവസ്വം ബോർഡ് അഡ്വാൻസ് ആയി നൽകിയ തുക തിരികെ ലഭിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ ബോർഡിനോട് തന്നെ ചോദിക്കണം. ആവശ്യമെങ്കിൽ ബോർഡിനോട് കാര്യങ്ങൾ തിരക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമലയിലെയും മറ്റും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിലവിൽ നടക്കുന്ന വിവിധ അന്വേഷണങ്ങൾക്കിടയിലാണ് അയ്യപ്പ സംഗമത്തിലെ കണക്കുകളെക്കുറിച്ചുള്ള ആരോപണങ്ങളും ഉയരുന്നത്. പ്രതിപക്ഷം ഈ വിഷയം രാഷ്ട്രീയമായി ഉയർത്തുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ വിശദീകരണം.



