തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ വൻ അഴിമതി നടന്നതായും, നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്നും രമേശ് ചെന്നിത്തല. വിഷയത്തിൽ ദേവസ്വം മന്ത്രിയും ബോർഡും കൃത്യമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Will issue privilege motion against Minister VN Vasavan, says Ramesh Chennithala)
അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ സംബന്ധിച്ച് നിയമസഭയിൽ മന്ത്രി നൽകിയ മറുപടിയും ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ട്. മുഴുവൻ തുകയും ദേവസ്വം ബോർഡിന് നൽകിയെന്ന മന്ത്രിയുടെ വാദം കള്ളമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംഗമത്തിന്റെ നടത്തിപ്പ് ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയതിനെ ചെന്നിത്തല ചോദ്യം ചെയ്തു. സർക്കാരിന്റെ പണമില്ലാതെ നടത്തുമെന്ന് കോടതിയിൽ ഉറപ്പുനൽകിയ പരിപാടിയിൽ എങ്ങനെയാണ് ഇത്രയും വലിയ ബാധ്യതയുണ്ടായതെന്ന് അദ്ദേഹം ആരാഞ്ഞു.
നടക്കാത്ത ഭജനയുടെ പേരിൽ 8 ലക്ഷം രൂപയുടെ ബില്ലുണ്ടാക്കിയത് ഗുരുതരമായ തട്ടിപ്പാണ്. ഗസ്റ്റ് ഹൗസിലേക്ക് വാങ്ങിയ കട്ടിലും കിടക്കയും ഉൾപ്പെടെയുള്ള സാധനങ്ങൾ ആര് കൊണ്ടുപോയെന്നും അദ്ദേഹം ചോദിച്ചു. അഴിമതിക്ക് കൂട്ടുനിൽക്കുകയും സഭയെ തെറ്റിക്കൊടുക്കുകയും ചെയ്ത ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജി വെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിയും ദേവസ്വം ബോർഡും രണ്ട് തട്ടിലാണോ എന്ന് സംശയമുണ്ട്. സാധാരണ പൗരന് അറിയേണ്ട എല്ലാ കാര്യങ്ങളും സർക്കാർ വ്യക്തമാക്കണം. ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടന്നത് പകൽക്കൊള്ളയാണ്, രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരും ബോർഡും കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.



