ന്യൂഡൽഹി: പീരാഗഢി ഫ്‌ളൈ ഓവറിൽ നിർത്തിയിട്ട കാറിനുള്ളിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ബാബ എന്ന് വിളിക്കുന്ന കമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കാനാണ് ഇയാൾ കൊലപാതകം നടത്തിയത്.(Delhi car deaths turns out to be murder, man arrested)
താന്ത്രിക ക്രിയകൾ വഴി വലിയ ധനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് കമറുദ്ദീൻ ആളുകളെ വലയിലാക്കുന്നത്. കൊല്ലപ്പെട്ടവർക്കൊപ്പം കാറിൽ യാത്ര ചെയ്ത ഇയാൾ, കയ്യിൽ കരുതിയിരുന്ന വിഷം കലർത്തിയ ലഡു കഴിക്കാൻ ഇവരെ നിർബന്ധിക്കുകയായിരുന്നു. ലഡുവിനൊപ്പം മദ്യവും ശീതളപാനീയവും നൽകി. ഇവ കഴിച്ചതോടെ മൂവരും ബോധരഹിതരാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. ഇവർ മരിച്ചെന്ന് ഉറപ്പായതോടെ കാറിലുണ്ടായിരുന്ന പണം കവർന്ന് കമറുദ്ദീൻ രക്ഷപ്പെട്ടു.
ഞായറാഴ്ച വൈകുന്നേരമാണ് സംശയാസ്പദമായ രീതിയിൽ നിർത്തിയിട്ട കാറിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. 76 വയസ്സുള്ള ഡ്രൈവർ, 47 വയസ്സുള്ള വസ്തു ഇടപാടുകാരൻ, 40 വയസ്സുള്ള സ്ത്രീ എന്നിവരാണ് മരിച്ചത്. കേസ് അന്വേഷിച്ച പ്രത്യേക സംഘം ബുധനാഴ്ചയാണ് കമറുദ്ദീനെ പിടികൂടിയത്.



