കീവ്: യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിന് സമീപം റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു (Russian drone strike Kharkiv). മുപ്പത്തിനാലുകാരനായ അച്ഛനും ഒന്ന്, രണ്ട് വയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്. ഖാർകീവിന് പടിഞ്ഞാറുള്ള ബൊഹോദുഖിവ് എന്ന പട്ടണത്തിലെ ജനവാസ മേഖലയിലാണ് ചൊവ്വാഴ്ച രാത്രി റഷ്യൻ ഡ്രോൺ പതിച്ചത്. ആക്രമണത്തിൽ ഇവരുടെ വീട് പൂർണ്ണമായും തകരുകയും തീപിടിക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഈ കുടുംബത്തിലെ ഗർഭിണിയായ അമ്മയെ രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് യുദ്ധഭീഷണിയെത്തുടർന്ന് അടുത്തുള്ള ഗ്രാമത്തിൽ നിന്നും ഈ കുടുംബം ഈ പട്ടണത്തിലേക്ക് താമസം മാറിയതെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി മാത്രം യുക്രെയ്‌നിന്റെ വിവിധ ഭാഗങ്ങളിലായി റഷ്യ 129 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഇതിൽ 112 എണ്ണവും തങ്ങൾ വെടിവെച്ചിട്ടതായും യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യം വെക്കുന്നില്ലെന്ന് റഷ്യ ആവർത്തിക്കുമ്പോഴും അതിർത്തി നഗരമായ ഖാർകീവിൽ റഷ്യൻ വ്യോമാക്രമണങ്ങൾ പതിവാകുകയാണ്.
Summary: A tragic Russian drone strike in the town of Bohodukhiv, near Ukraine’s Kharkiv region, killed a 34-year-old father and his three young children (aged 1 and 2).



