ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ ഇന്ത്യാ-റഷ്യ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ്. എല്ലാവരുമായും മികച്ച ബന്ധം പുലർത്താൻ ഇന്ത്യയ്ക്ക് പ്രത്യേക കഴിവുണ്ടെന്നും റഷ്യയുമായുള്ളത് ഏറെ സാധ്യതകളുള്ള വലിയ വ്യാപാരബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Sergei Ryabkov says India-US deal will not affect Russian relations)
കരാർ ഇന്ത്യ-റഷ്യ ഉഭയകക്ഷി ഇടപെടലുകളിൽ പ്രശ്നങ്ങളുണ്ടാക്കില്ലെന്നാണ് റഷ്യയുടെ പ്രതീക്ഷ. ലോക വ്യാപാരത്തിൽ ഏകപക്ഷീയമായ താരിഫുകളും നിർബന്ധിത നടപടികളും ഏർപ്പെടുത്തുന്നത് ഏകാധിപത്യം സ്ഥാപിക്കാനുള്ള അസ്വീകാര്യമായ മാർഗങ്ങളാണെന്ന് അദ്ദേഹം അമേരിക്കയെ ലക്ഷ്യം വെച്ച് കുറ്റപ്പെടുത്തി.
ഇന്ത്യ ആഗ്രഹിക്കുന്നിടത്തോളം ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ റഷ്യ തയ്യാറാണ്. യുക്രെയ്ൻ യുദ്ധത്തെ വ്യാപാരവുമായി ബന്ധിപ്പിക്കുന്ന നീക്കങ്ങളെ റഷ്യ പൂർണ്ണമായും നിരസിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യാ-അമേരിക്ക വ്യാപാര ചട്ടക്കൂടിനെക്കുറിച്ച് പുറത്തിറക്കിയ ഔദ്യോഗിക ‘വസ്തുതാപത്രം’ വൈറ്റ് ഹൗസ് തിരുത്തി.ചില പയറുവർഗങ്ങളുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചെന്ന മുൻപത്തെ പരാമർശം പുതിയ പത്രത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി.
ഡിജിറ്റൽ സർവീസസ് ടാക്സുകൾ അവസാനിപ്പിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നത് മാറ്റി, അതേപ്പറ്റി ‘ചർച്ച ചെയ്യും’ എന്നാക്കി തിരുത്തി. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന പരാമർശത്തിൽ മാറ്റമില്ല. ഇന്ത്യ ഇതിനകം തന്നെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഗണ്യമായ കുറവ് വരുത്തിയതായാണ് റിപ്പോർട്ടുകൾ.



