തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. കണ്ണൂർ മെഡിക്കൽ കോളേജിലെ വിദഗ്ധ സമിതിയാണ് ഇത് തയ്യാറാക്കിയത്. (TP murder case accused needs kidney transplant surgery, State government submits medical report to Supreme Court)
ജ്യോതിബാബുവിന് അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയ നടക്കുന്നത് വരെ കൃത്യമായ ഇടവേളകളിൽ ഡയാലിസിസ് തുടരേണ്ടത് അനിവാര്യമാണ്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ആണ് ഇയാൾ.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ജ്യോതിബാബുവിനെ ശിക്ഷിച്ചത്. നേരത്തെ വിചാരണ കോടതി ഇയാളെ വെറുതെ വിട്ടിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം ലഭിക്കുമോയെന്നാണ് കേരളമാകെ ഉറ്റുനോക്കുന്നത്.



