തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം താഴെത്തട്ടിൽ നിർജ്ജീവമാണെന്ന് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ നടത്തിയ ആത്മപരിശോധനയിലാണ് ഗൗരവകരമായ സംഘടനാ പോരായ്മകൾ കണ്ടെത്തിയത്. ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ പ്രാദേശിക ഘടകങ്ങൾ പരാജയപ്പെട്ടെന്നും പാർട്ടി വിലയിരുത്തുന്നു.(Local leadership is distant from the people, says CPM)
സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും ജനങ്ങളുമായി നേരിട്ട് സംവദിക്കാനുമായി ആസൂത്രണം ചെയ്ത ‘നവകേരള സർവ്വേ’ ലക്ഷ്യം കണ്ടില്ലെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. ജനുവരി 1-ന് തുടങ്ങി ഫെബ്രുവരി 28-ന് അവസാനിക്കേണ്ട സർവ്വേ, ഫെബ്രുവരി ആദ്യവാരം പിന്നിടുമ്പോഴും പകുതി പോലും പൂർത്തിയായിട്ടില്ല.
85,000 വളണ്ടിയർമാരെ പങ്കെടുപ്പിച്ച് നടത്താനിരുന്ന സർവ്വേയോട് പ്രാദേശിക തലത്തിൽ പ്രവർത്തകർ വേണ്ടത്ര സഹകരിക്കുന്നില്ല. ജനങ്ങളിലേക്ക് നേരിട്ടെത്താനുള്ള ഗൃഹസമ്പർക്ക പരിപാടികൾ പാളി. സർക്കാരിനും ജനങ്ങൾക്കുമിടയിൽ ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ പോരായ്മകൾ പരിഹരിക്കാനാണ് പാർട്ടിയുടെ തീരുമാനം. പ്രാദേശിക ഘടകങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ പുതിയ മാർഗ്ഗരേഖ പുറത്തിറക്കും. താഴെത്തട്ടിലുള്ള നേതാക്കളെയും പ്രവർത്തകരെയും വീണ്ടും സജീവമാക്കാൻ പ്രത്യേക പരിശീലന പരിപാടികൾ ആവിഷ്കരിക്കും.



