കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ ശാസ്ത്രീയമായ പുനഃപരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. (Sabarimala gold theft case, High Court orders re-inspection of gold)
സ്വർണപ്പാളികളിൽ എത്രത്തോളം സ്വർണമുണ്ടെന്നും അവയിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നും കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. സ്വർണപ്പാളികളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയച്ച് പരിശോധിക്കണം.
അതീവ പ്രാധാന്യമുള്ള കേസാണെന്ന പരിഗണനയിൽ ഹൈക്കോടതി അടച്ചിട്ട മുറിയിലാണ് വാദം കേട്ടത്. പാളികളിലെ സ്വർണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തുന്നതിലൂടെ സ്വർണക്കൊള്ള നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ശാസ്ത്രീയ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ജസ്റ്റിസുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് കൂടുതൽ വാദങ്ങൾക്കായി ഫെബ്രുവരി 19-ലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, ശബരിമലയിലെ കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച സ്വർണ്ണ സംഭാവനകളിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം. ഇക്കാര്യത്തിൽ ത്വരിത അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടത്. സ്വർണ്ണത്തിന്റെ അളവിലും കൈമാറ്റത്തിലും അവ്യക്തത നിലനിൽക്കുന്നു എന്ന നിരീക്ഷണത്തെത്തുടർന്നാണ് നടപടി. അന്വേഷണം യു ഡിഎഫ് ഭരണസമിതിയിലേക്കും എത്തിയേക്കും.
ഭക്തർ സംഭാവനയായി നൽകിയ സ്വർണ്ണത്തിന്റെ കൃത്യമായ അളവ്, അത് കൊടിമരത്തിൽ ഉപയോഗിച്ച രീതി എന്നിവയിൽ വ്യക്തത വരുത്തണം. നിലവിലെ രേഖകളിൽ വൈരുദ്ധ്യമുള്ളതിനാൽ അന്വേഷണം അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ പ്രത്യേക കേസെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.



