കോട്ടയം: കേരളം ഉറ്റുനോക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിൽ. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി എത്തുന്നതോടെ ഇത്തവണ പാലായിൽ ആവേശം ഇരട്ടിക്കുന്ന ത്രികോണ മത്സരത്തിനാകും വഴിയൊരുങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ മൂന്ന് സ്ഥാനാർത്ഥികളും മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.(Assembly elections, fight to intensify in Pala)
1970 മുതൽ കെ.എം. മാണിയുടെ കോട്ടയായിരുന്ന പാലാ, അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമാണ് കേരള കോൺഗ്രസിനെ കൈവിട്ടത്. മൂന്ന് തവണത്തെ പരാജയത്തിന് ശേഷം മാണി സി. കാപ്പൻ പാലാ പിടിച്ചെടുത്തു. 2021-ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയ ജോസ് കെ. മാണിയെ 15,378 വോട്ടുകൾക്ക് തോൽപ്പിച്ച് മാണി സി. കാപ്പൻ തന്റെ വിജയം വ്യക്തിപരമായ സ്വാധീനം കൊണ്ടാണെന്ന് തെളിയിച്ചു.
കഴിഞ്ഞ പരാജയത്തിന്റെ കറ കഴുകിക്കളയാനുള്ള ഒരുക്കത്തിലാണ് ജോസ് കെ. മാണി. രാജ്യസഭാ എംപി എന്ന നിലയിലുള്ള ഫണ്ട് ഭൂരിഭാഗവും പാലായിൽ ചെലവഴിച്ചതും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും തനിക്ക് ഗുണമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സിപിഎമ്മിന്റെ പൂർണ്ണ പിന്തുണയും ഇക്കുറി ജോസിനുണ്ട്.
സിറ്റിംഗ് എംഎൽഎ എന്ന നിലയിലുള്ള സ്വാധീനവും തദ്ദേശ തെരഞ്ഞെടുപ്പിലെ അനുകൂല ഘടകങ്ങളുമാണ് മാണി സി കാപ്പന്റെ കരുത്ത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ പാലായ്ക്ക് ഒരു മന്ത്രി എന്നത് ഉയർത്തിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രചാരണം. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് കളത്തിലിറങ്ങുന്നതോടെ ക്രിസ്ത്യൻ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിയുമെന്നാണ് എൻഡിഎ കണക്കുകൂട്ടൽ.



