ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദിലുണ്ടായ അതിശക്തമായ ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 69 ആയി ഉയർന്നു. ആക്രമണത്തിൽ 169 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകൾ. ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തുള്ള ഖാദിജത്തുൽ കുബ്ര പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് ചോരപ്പുഴ ഒഴുക്കിയ ദുരന്തമുണ്ടായത്.(Suicide bomber attack in Islamabad, Death toll rises to 69)
പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും പാകിസ്ഥാൻ സുരക്ഷാ സേനയും തമ്മിൽ നടന്ന ശക്തമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെയാണ് തലസ്ഥാന നഗരിയെ നടുക്കിയ ഈ സ്ഫോടനം നടന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ പാകിസ്ഥാൻ പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി ശക്തമായി അപലപിച്ചു. ഇതൊരു ഭീരുത്വപരമായ പ്രവൃത്തിയാണെന്നും ഇത്തരം അക്രമങ്ങളിലൂടെ രാജ്യത്തിന്റെ മനോവീര്യം തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.



