തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിൽ ഇന്ന് മുതൽ അന്വേഷണം ആരംഭിക്കും. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടം നടന്ന സമയം മുതൽ പൊലീസ് സ്വീകരിച്ച നടപടികൾ ഡിസിപി പരിശോധിക്കും. സമാന്തരമായി സ്‌പെഷ്യൽ ബ്രാഞ്ചും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.(Car accident regarding Maniyanpilla Raju, Investigation into police lapses to begin today)
അപകടം നടന്ന് 12 മണിക്കൂർ പിന്നിട്ട ശേഷമാണ് മണിയൻ പിള്ള രാജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. തലേദിവസം രാത്രി അപകടം നടന്നിട്ടും പിറ്റേന്ന് രാവിലെ കീഴടങ്ങിയ ശേഷമായിരുന്നു ഈ നടപടി.
സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടും വാഹനം എങ്ങോട്ട് പോയെന്ന് കണ്ടെത്താനോ, രാജുവിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാനോ പൊലീസ് കാര്യമായ ശ്രമം നടത്തിയില്ലെന്ന് ആരോപണമുണ്ട്. പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ച ശേഷമാണ് അപകടമുണ്ടാക്കിയ കാർ പൊലീസ് കണ്ടെത്തുന്നത്.
കഴിഞ്ഞ ദിവസം രാത്രി നഗരമധ്യത്തിലെ ട്രിവാൻഡ്രം ക്ലബിന് മുന്നിലായിരുന്നു അപകടം. രാജു ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾ തെറിച്ചു വീണിട്ടും വാഹനം നിർത്താതെ പോയതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ താരം സ്ഥലത്തുനിന്ന് മാറിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.



