ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇതിനെതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതി തള്ളി. ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി നിരീക്ഷിച്ചു.(West Bengal elections, Supreme Court dismisses TMC’s plea challenging appointment of officials
കേന്ദ്ര സർക്കാർ ജീവനക്കാരായാലും സംസ്ഥാന സർക്കാർ ജീവനക്കാരായാലും അവർ പൊതുസേവകരാണെന്ന് കോടതി പറഞ്ഞു. അവരിൽ അർപ്പിതമായ കടമകൾ അവർ സത്യസന്ധമായി നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസുമാർ വാക്കാൽ നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ അംഗീകരിച്ച കോടതി, കൽക്കട്ട ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ശരിവെക്കുകയും ചെയ്തു.
കേന്ദ്ര സർക്കാർ ജീവനക്കാരെ വോട്ടെണ്ണൽ മേശകളിൽ നിയോഗിക്കുന്നത് ബിജെപിക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുമെന്നും പക്ഷപാതപരമായ തീരുമാനങ്ങൾക്ക് കാരണമാകുമെന്നും ടിഎംസി ഹർജിയിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹാൻഡ്‌ബുക്കിൽ ഇത്തരമൊരു നിർബന്ധിത വ്യവസ്ഥയില്ലെന്നും ബംഗാളിൽ മാത്രമാണ് ഈ രീതി അടിച്ചേൽപ്പിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

