കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബുധനാഴ്ച നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം ‘സ്പെഷ്യൽ ബോംബ് ഡ്രൈവ്’ പ്രഖ്യാപിച്ചു. സ്ഫോടകവസ്തുക്കളുടെ വൻ ശേഖരം പിടികൂടിയതോടെ, ബോംബ് കണ്ടെത്തുന്ന കേസുകൾ ദേശീയ അന്വേഷണ ഏജൻസി നേരിട്ട് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.(Special bomb drive in Bengal, Extensive raid, hundreds of bombs seized)
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രശ്നബാധിത മേഖലകളിൽ സുരക്ഷാസേന നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 24 പർഗനാസിൽ ഒരു വീട്ടിൽ നിന്ന് മാത്രം നൂറിലേറെ നാടൻ ബോംബുകൾ കണ്ടെടുത്തു. ഇത് ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ വീടാണെന്നാണ് സൂചന.
സൗത്ത് 24 പർഗാനസിൽ മറ്റൊരു വീട്ടിൽ നടത്തിയ പരിശോധനയിൽ 79 ബോംബുകൾ കൂടി സുരക്ഷാസേന പിടിച്ചെടുത്തു. മുർഷിദാബാദ്, ഭവാനിപ്പൂർ എന്നീ മേഖലകളിലെ വീടുകൾ അരിച്ചുപെറുക്കി പരിശോധിക്കാൻ പോലീസ് മേധാവി കർശന നിർദ്ദേശം നൽകി. രണ്ടാം ഘട്ടത്തിൽ വിധിയെഴുതുന്ന 142 മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിക്കും. അക്രമസാധ്യത കണക്കിലെടുത്ത് പോളിംഗ് നടക്കുന്ന ഇടങ്ങളിൽ കേന്ദ്രസേനയുടെയും പോലീസിന്റെയും സുരക്ഷാ വലയം ഇരട്ടിയാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ നടത്തിയ റോഡ് ഷോയിൽ സ്ത്രീകളുടെ വൻ പങ്കാളിത്തം ഉണ്ടായതായി ബിജെപി അവകാശപ്പെട്ടു. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ആനുകൂല്യം ബിജെപി പ്രതീക്ഷിക്കുമ്പോൾ, തങ്ങളുടെ കോട്ടകളിൽ വിള്ളൽ വീഴില്ലെന്ന വിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്. അക്രമരഹിതമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും അതിർത്തി മേഖലകളിൽ കർശന പരിശോധനയും തുടരുകയാണ്. വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം നിലനിൽക്കും.

