കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫൽത നിയമസഭാ മണ്ഡലത്തിലെ സമ്പൂർണ്ണ പുനർവോട്ടെടുപ്പ് ഇന്ന് നടക്കും. വോട്ടെടുപ്പ് പ്രമാണിച്ച് മണ്ഡലത്തിൽ കേന്ദ്ര സേനയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അത് അസാധുവാക്കുകയും മണ്ഡലത്തിലെ 285 ബൂത്തുകളിലും സമ്പൂർണ്ണ റീപോളിംഗിന് ഉത്തരവിടുകയുമായിരുന്നു. വോട്ടെണ്ണൽ മേയ് 24-ന് നടക്കും.(Repolling In West Bengal Falta Constituency After TMC Candidate Withdraws From Race)
റീപോളിംഗ് നടക്കാനിരിക്കെ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗിർ ഖാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. പ്രദേശത്തെ സമാധാനവും വികസനവും മുൻനിർത്തിയാണ് താൻ പിന്മാറുന്നതെന്നും, ഫൽതയ്ക്കായി സംസ്ഥാനത്തെ പുതിയ ബിജെപി സർക്കാർ പ്രഖ്യാപിച്ച പ്രത്യേക വികസന പാക്കേജ് സ്വാഗതാർഹമാണെന്നും ജഹാംഗിർ ഖാൻ പറഞ്ഞു.
എന്നാൽ സ്ഥാനാർത്ഥിയുടെ ഈ നീക്കം വ്യക്തിപരമാണെന്നും പാർട്ടിയുടേതല്ലെന്നും തൃണമൂൽ നേതൃത്വം വ്യക്തമാക്കി. ഇതോടെ ബിജെപിയുടെ ദേബാങ്ഷു പാണ്ഡ, കോൺഗ്രസിന്റെ അബ്ദുൾ റസാഖ് മൊല്ല, സി.പി.എമ്മിന്റെ ശംഭു നാഥ് കുർമി എന്നിവർ തമ്മിലാണ് ഇപ്പോൾ പ്രധാന മത്സരം നടക്കുന്നത്. അതേസമയം, പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി കടുത്ത വിമർശനവുമായി രംഗത്തെത്തി. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെന്ന പേരിൽ ന്യൂനപക്ഷങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിട്ട് സർക്കാർ ബുൾഡോസർ രാജ് നടപ്പാക്കുകയാണെന്ന് മമത ആരോപിച്ചു.
Story Summary
Repolling is underway today across all 285 booths in West Bengal’s Falta assembly constituency following widespread irregularities in the previous phase. The election has taken a dramatic turn as TMC candidate Jahangir Khan withdrew from the race praising the new BJP government’s developmental package, even as TMC chief Mamata Banerjee launched a scathing attack on Chief Minister Suvendu Adhikari over post-poll violence and eviction drives.

